ഇതിലേതാ താരം ?

മോന യുടെ കല്യാണത്തിന് പോകണ്ടെ? മനു മോന്റെ ചോദ്യം കേട്ടാണ് ഞാൻ സ്റ്റാറ്റസ് റിപ്പോർട്ടിൽ നിന്നും കണ്ണെടുത്തതു. അതിനു മനുനെ കല്യാണം വിളിച്ചാരുന്നോ?

ഇല്ല .. എന്നാലും ഞാനും വരും. ഞാനീ  ബോംബ് കണ്ടിട്ടില്ല. മോനേടെ വീട്ടിൽ ഷോകെസ്സിൽ രണ്ടെണ്ണം, ഉണ്ടെന്ന് ഷോമോൻ പറഞ്ഞായിരുന്നു.

ഷോമോൻ വേറെ എന്തൊക്കെ മനുവിനോട് തള്ളിയോ എന്തോ ... പാവം മനു ...

എടാ മനു... മോനേടെ വീട്ടിൽ ആറ്റം ബോംബും രണ്ടെണ്ണം ഉണ്ടു. അത് ഷോമോൻ നിന്നോടു പറയാഞ്ഞതാ .. നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ച് ... ഞാനും വിട്ടില്ല എന്നെക്കൊണ്ടു പറ്റുന്ന പോലെ ഞാനും തള്ളി.

പോ...  ദീപക്കേട്ടാ ചുമ്മാ തള്ളല്ലെ .... ആറ്റം ബോംബ്‌ മോനേടെ വീട്ടീൽ നീന്നും കല്യാണം ആയതുകൊണ്ട് അടുത്ത വീട്ടിൽ കൊണ്ടു വച്ചിരിക്കുവാണെന്നാ ഷോമോൻ പറഞ്ഞെ.

ശൊ ... ഏറ്റില്ല .. ഹോ ഞാൻ ഇനി എന്നാ ഷോമോനെപ്പോലെ തള്ളാൻ പഠിക്കുന്നെ??? ഞാൻ മനസ്സാ ഷോമോന് ആപത്തൊന്നും വരുത്തല്ലേ എന്ന് പ്രാർഥിച്ചു.

കല്യാണത്തിന് പോകണ്ടെ? മനു വിന്റെ ചോദ്യം എന്നെ ചിന്തയിൽ നിന്നുണർത്തി.

പിന്നെ പോണം .. ആരൊക്കെ വരുന്നുണ്ട് ഞാൻ ചോദിച്ചു  ...

കല്യാണത്തിന് എത്തിയില്ലെങ്കിലും ഗിഫ്റ്റ് എത്തിയില്ലെങ്കിൽ വരാവുന്ന എഫക്റ്റ്കൾ കൂട്ടത്തിലെ കുരുട്ടും കല്യാണം കഴിഞ്ഞിട്ടും ബാച്ചിലറായി ജീവിക്കുന്നതു കൊണ്ട്   ഓഫീസ്സിലെ പെണ്‍കുട്ടികളുടെ കണ്ണിലെ കരടും... സോറി "കണ്ണിലുണ്ണിയും" ആയ സുമേഷിൽ ഒരു നടുക്കം സൃഷ്ടിച്ചു. ആ നടുക്കത്തിൽ കുരുട്ടു ആറിയാതെ തലകുലുക്കിപ്പോയി.

കുലുങ്ങുന്ന തലകൾ ഞാൻ എണ്ണി നോക്കി. ഏഴെണ്ണം. അപ്പൊ മൊത്തം എട്ടു ടിക്കറ്റ് ... എന്റെ അപ്പാപ്പന്റെ അല്ലല്ലോ ഇന്ത്യൻ റെയിൽവേ .. എനിക്കും വേണോല്ലോ ടിക്കറ്റ് ...

ഞാനാണെങ്കിൽ ഭയങ്കര ത്രില്ലിൽ ആയിരുന്നു ... പണ്ടു മൂന്നു നാല് വർഷം വായിനോക്കി നടന്ന സ്ഥലം ആണല്ലോ .. ഇവന്മാരുടെ മുൻപിൽ ആളാവാൻ കിട്ടുന്ന ഒരു അവസരം അല്ലെ ...

ഷോമോൻ നേരത്തെ തന്നെ എതോ കൂട്ടുകാരന്റെ കൂടെ പോകാം എന്ന് തിരുമാനിച്ചത് ട്രെയിൻ എങ്ങാനും തള്ളി മറിച്ചാലോ എന്ന് വിചാരിച്ചു പേടിച്ചിരുന്ന ഞങ്ങൾക്ക് ലോട്ടറി അടിച്ച പോലെയാണു തോന്നിയതു.

മോനയുടെ കല്യാണം പ്രമാണിച്ച് തിരുവനന്തപുരത്ത്കാർ മുഴുവൻ കണ്ണൂർക്ക് പോകുവാണോ? ഒറ്റ ട്രെയിനിലും ടിക്കറ്റ്‌ ഇല്ല ... എന്തൊരൈശ്വര്യം ...

വോൾവോ നോക്കിയാലോ? ബുദ്ധിജീവിയായ പോങ്ങനാട്ടുകാരൻ അഭിരാം ബുദ്ധി ഉപദേശിച്ചു ... അങ്ങനെ വോൾവോയിൽ ടിക്കറ്റ് എടുത്തു. അപ്പൊ അടുത്ത പ്രശ്നം .. മൊത്തം ഏഴു ടിക്കറ്റ്‌ .. 2+2 സീറ്റർ ആയതുകൊണ്ടു ഒരാൾ ഒറ്റക്കിരിക്കേണ്ടി വരും  ... എല്ലാരുംകൂടി അതെന്റെ സീറ്റാക്കി ... ഞാൻ മനസില്ലാമനസോടെ സമ്മതിച്ചു.

അങ്ങനെ പോകേണ്ട ദിവസം ആയി .. രാത്രി ഒൻപത് മണിക്കാണ് ബസ്സ്‌. ഓഫീസിലെ ജോലിയൊക്കെ  തീർന്നപ്പോൾ എട്ട് മണി കഴിഞ്ഞിരുന്നു. ഞങ്ങളെല്ലാരും കൂടി ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിൽ കയറി. എല്ലാർക്കും ഓരോ ആനയെ വീതം തിന്നാനുള്ള വിശപ്പുണ്ടായിരുന്നു. എന്തൊക്കെയോ വലിച്ചു വാരി അകത്താക്കി കഴിഞ്ഞപോൾ ചിലരുടെയൊക്കെ ശബ്ദം അവിടെ മുഴങ്ങാൻ തുടങ്ങി ..

ചേട്ടാ രണ്ടു മസാല ദോശ .. നാലു വട ... ആ പിന്നെ ഒരു സെറ്റ് പൂരി. ഇപ്പൊ ഇത്രേം മതി .. ബാക്കി കഴിച്ചിട്ട് പറയാം .. എനിക്ക് തെറ്റിയില്ല ഒണ്‍സൈറ്റ് പോയി ഉണക്ക ബ്രെഡ്‌ തിന്നു ആക്രാന്തം കൂടിയ രാജു തന്നെ താരം

ഹോട്ടലിലെ ചേട്ടൻ രാജുവിന്റെ ആക്രാന്തം കണ്ടാണോ എന്തോ ഒരു വെയിറ്ററെ ഞങ്ങളുടെ ടേബിളിന്റെ അടുത്ത് തന്നെ നില്ക്കാൻ ഏൽപ്പിച്ചു. രാജു ഓർഡർ  ചെയ്തതെല്ലാം കിട്ടികഴിഞ്ഞപ്പോൾ ഞങ്ങളോട് ചോദിച്ചു മൂന്നു നാലു മസാലദോശ കൂടി പാർസൽ എടുക്കാൻ പറഞ്ഞാലോ?

ഡേയ് ഇങ്ങനെ തിന്നോണ്ടിരുന്നാൽ ബസ്സ്‌ അതിന്റെ പാട്ടിനു പോകും. വേഗം ആവട്ടെ ... ടൂർ ഓർഗനൈസറും കണക്കപിള്ളയും ആയ ഷിജു ഓർമ്മിപ്പിച്ചു.

രാജുവിന്റെ മുഖം വാടി ... അപ്പൊ പാർസൽ വേണ്ടല്ലേ?

ഹേയ് അത് സാരമില്ല പാർസൽ ആക്കണ്ട ഞാൻ കഴിചോളാം .. ഞങ്ങളെല്ലാവരും ആ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി ...

ഞങ്ങളെ യാത്ര ആക്കാൻ വന്ന ഷോമോൻ !!!

ട്രാവൽസിൽ റിപ്പോർട്ട് ചെയ്യാൻ പോയ ബിബിൻ തിരിച്ചു വന്നു പറഞ്ഞു "ആരും കഴിക്കുന്നത്‌ നിർത്തണ്ട ബസ്സ്‌ പതിനഞ്ച് മിനിറ്റ് ലേറ്റാണ്"

രാജു വിന്റെ മുഖത്ത് പത്ത്  തൃശൂർ പൂരം ഒരുമിച്ചു നടക്കുന്ന എഫക്റ്റ് ആണ് ആ ഒരു വാചകം ഉണ്ടാക്കിയത്.

ബസ്സ്‌ വരാൻ താമസിച്ചതുകൊണ്ട് ഞങ്ങൾ ഷോമോന്റെ തള്ള് സഹിച്ചു നില്ക്കുമ്പോഴാണ് ഉൽക്ക എന്ന് ഞങ്ങൾ വിളിക്കുന്ന ഓഫിസിലെ സുന്ദരി ട്രാവൽസിൽ റിപ്പോർട്ട് ചെയ്യാൻപോയ വിവരവും ഉൽക്കയുടെ സീറ്റ് എന്റെ സീറ്റിന്റെ ചേർന്നുള്ളാതാണെന്നും ബിബിൻ പൊട്ടിച്ചതു.

അതാണ്‌ എന്റെ ബാഗ് പിടിക്കാനും റോഡു ക്രോസ്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കാനും ഒക്കെ ബിബിൻ ഇത്ര ഉത്സാഹം കാണിച്ചതു ... അല്ല ഒന്നും കാണാതെ പട്ടരു വെള്ളത്തിൽ ചാടില്ലല്ലോ ?

ഉൽക്ക എന്ന് കേട്ടതും എല്ലാരും എന്നെ സിംഗിൾ സീറ്റിൽ നിന്നും മാറ്റാനുള്ള ശ്രമം തുടങ്ങി. ഞാൻ വിട്ടുകൊടുക്കാതിരിക്കാനും ...

അവസാനം കൂട്ടതിൽ ഏറ്റവും പ്രായം കുറഞ്ഞ മനു പറഞ്ഞ ഒരു ഡയലോഗു എന്റെ ഹൃദയം കീറി മുറിച്ചു.

"ദീപക്കേട്ട നിങ്ങൾക്ക് പത്തു മുപ്പത്തഞ്ചു വയസ്സായില്ലേ .. പോരെങ്കിൽ പെണ്ണും കെട്ടി ... അസൂയക്കും കഷണ്ടിക്കും പിന്നെ ദീപകേട്ടൻ ഇപ്പൊ ഈ കാണിക്കുന്ന അസുഖത്തിനും മാത്രേ ഈ ലോകത്തിൽ മരുന്നില്ലാതുള്ളു..."

എടാ മനു ..നീ കൊഞ്ചിന്റെ അത്രേ ഉള്ളെങ്കിലും നാക്ക് ജിറാഫിനേം തോല്പിക്കുമല്ലോട ... നീ ശരിക്കും മണ്ടനാണോ അതോ ഞങ്ങളെ മണ്ടനാക്കൻ അങ്ങനെ അഭിനയിക്കുന്നതാണോ? ഒന്നുമില്ലെങ്കിലും എനിക്ക് മുപ്പത്തഞ്ചു വയസ്സായത് എന്റെ കുറ്റം കൊണ്ടല്ല എന്നെങ്കിലും നീ ഓർക്കണമായിരുന്നു ...

ആ വേദനയിൽ ഞാൻ ഒരുകാര്യം ഉറപ്പിച്ചു എല്ലാർക്കും അര മണിക്കൂർ വീതം സീറ്റ് വിട്ടുകൊടുക്കാം ... ആദ്യം ബിബിൻ പിന്നെ മനു, കുരുട്ടു, ബുജി, കണക്കപ്പിള്ള, രാജു ..അവസാനം ഉൽക്ക ഉറങ്ങാറാകുമ്പോൾ ഞാൻ ... ഉറങ്ങുമ്പോൾ ആണല്ലോ ഒരു ഷോൾഡരിന്റെ ഒക്കെ ആവശ്യം വരുക... യേത് .. ലങ്ങനെ ...  ഞാനാരാ മോൻ ...

മണ്ടന്മാർ .... ഞാൻ മനസ്സിൽ ചിരിച്ചു ... അതെ സമയം മറ്റുള്ളവരുടെ മനസ്സിൽ ലഡ്ഡു പൊട്ടുകയായിരുന്നു.

ബിബിന്റെ മനസ്സില് മാത്രം പൊട്ടിയിട്ടും പൊട്ടിയിട്ടും തീരാത്ത മാലപ്പടക്കം പൊട്ടിക്കോണ്ടിരുന്നു.

ബസ്സ് വന്നു. ബിബിൻ പതിയെ ഉൽക്ക എണിക്കുന്നുണ്ടൊ എന്ന് നോക്കി ... അതെ ഉൽക്ക എണീറ്റു.... ബിബിന്റെ നെഞ്ചിടിപ്പിന്റെ താളം തെറ്റാൻ തുടങ്ങി.

ഉൽക്ക നേരെ പോയി ട്രാവൽസിലെ പയ്യനോട് എന്തോ ചോദിച്ചു അവൻ തിരിച്ചു എന്തോ പറഞ്ഞു ... ഉൽക്ക വാച്ചിലോട്ടു നോക്കി തലകുലുക്കി ...

ബസ്സ്‌ ഡ്രൈവർ ബഹളം വച്ചത് കൊണ്ടു ഞങ്ങൾ വേഗം ബസ്സിൽ കയറി. ഉൽക്ക മാത്രം കയറുന്നില്ല. ബുജി ഡ്രൈവറോട് ഇനി കണ്ണുരെക്കു വേറെ ബസ്സുണ്ടൊ എന്ന് ചോദിച്ചു ...

ഉണ്ടല്ലോ 10:30 -നു  ഞങ്ങളുടെ ഒരു ബസ്സ് കൂടിയുണ്ടു .. അതിൽ പക്ഷെ കഴക്കൂടത്തു  നിന്ന് ഒരു ബുകിംഗ് മാത്രേ ഉള്ളു. ബാക്കി എല്ലം ഇതിലാ ... ഇത് തന്നെയാ നിങ്ങളുടെ ബസ്സ്‌.... ഇനി ഇതിൽ ഒരു സീറ്റ് കുടിയേ ഉള്ളു അത് ആറ്റിങ്ങൽ ബുക്കിങ്ങാണ്. പാവം ഡ്രൈവർ തെറ്റിദ്ധരിച്ചു.

പാവം ശശി "പിന്നേം" ഊളയായി ...

ഞങ്ങൾ അവനെ കൂടുതൽ വേദനിപ്പിക്കാതിരിക്കാൻ ആ സിംഗിൾ സീറ്റിൽ തന്നെ ഇരുത്തി. ബസ്സ്‌ വിട്ടിട്ടും അടുത്ത സീറ്റ് ഒഴിഞ്ഞു കിടക്കുന്നതു കണ്ടപ്പോൾ ബിബിൻ നെഞ്ചിടിപ്പിന്റെ താളം  പതുക്കെ തിരിച്ചു പിടിച്ചു.
വിശ്വാസം അതല്ലേ എല്ലാം ...

പക്ഷെ ആ ഒഴിഞ്ഞ സീറ്റ് ഞങ്ങളുടെ നെഞ്ചിടിപ്പിന്റെ താളം തെറ്റിച്ചു ... ഹേയ് അങ്ങനെ വരുമോ .. ഇല്ലായിരിക്കും ... വിശ്വാസം അതല്ലേ എല്ലാം ...

മനുവിന് പെട്ടെന്നു ഒരു സംശയം ... അല്ല ദീപക്കേട്ടാ ഈ ഉൽക്ക എന്തിനാ കഴക്കൂട്ടതു നിന്ന് കയറാതെ ആറ്റിങ്ങൽ വന്നു ഈ ബസ്സിൽ കയറുന്നെ? ആറ്റിങ്ങലിൽ നിന്നാവുമ്പോ ചാർജജ് കുറവായിരിക്കും അല്ലെ?

ചോദ്യവും ഉത്തരവും അവൻ തന്നെ പറഞ്ഞതുകൊണ്ട് എനിക്ക് ഉത്തരം കണ്ടുപിടിക്കേണ്ടി വന്നില്ല. ഞാൻ വെറുതെ മൂളി. മനു വിണ്ടും ഇരുട്ടിലേക്ക് നോക്കി ഇരുപ്പായി.

ആറ്റിങ്ങൽ എത്തിയപ്പോൾ ബസ്സിനകത്തു ഇലഞ്ഞിത്തറ മേളം നടക്കുകയായിരുന്നു.

ഞങ്ങളെ ആകാംക്ഷയുടെ മുൾമുനയിൽ നിന്നൂം താഴെ ഇറക്കി ആ ആൾ ബസ്സിലേക്കു കയറി ...  പത്തറുപതഞ്ച് വയസ്സുള്ള ഒരു അമ്മാമ്മ.!!!

ആനപ്പുറത്തേറാൻ കൊതിച്ച ബിബിൻ ശൂലത്തിൽ കയറി!!! പാവം ... എന്തൊക്കെ സ്വപ്നങ്ങളായിരുന്നു ???

സ്വപ്നങ്ങളൊക്കെ തകർന്ന ഞങ്ങൾ വേഗം തന്നെ ഉറക്കം പിടിച്ചു. രാത്രിയിൽ എപ്പോഴോ ഉണർന്നു നോക്കിയ ഞാൻ കണ്ടതു പാവം ബിബിൻ മാത്രം തൊട്ടടുത്തിരിക്കുന്ന അമ്മാമ്മയുടെ  കൂർക്കം വലികാരണം  എന്തൊക്കെയോ ആലോചിച്ചു ഉണർന്നിരിക്കുന്നതാണു. അവരായി അവരുടെ പാടായി ഞാൻ വെറുതെ സ്വർഗത്തിലെ കട്ടുറുമ്പാവുന്നില്ല.. ഞാൻ ഒരു ഹായ് ബിബിനോടു പറഞ്ഞിട്ടു വിണ്ടും ഉറക്കം പിടിച്ചു.

തലശ്ശേരി കഴിഞ്ഞു ..അരോ പറയുന്ന കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. സമയം ഏഴര ..

എല്ലാരേം ഞാൻ തന്നെ വിളിച്ചുണർത്തി. ഇനി വരുന്ന റെയിൽവേ ഗേറ്റ് കഴിഞ്ഞു ഒരു വാട്ടർ ടാങ്ക് കാണും അപ്പോ എല്ലാവനും ഇറങ്ങിക്കോണം ഞാൻ പെട്ടെന്ന് കാരണവരായി. എല്ലാരും റെയിൽവേ ഗേറ്റ് നോക്കി ഇരിപ്പായി .. ഞാൻ പതുക്കെ ഭൂതകാലത്തിലേക്ക് ഊളിയിട്ടു ..

ദീപക്കെ അടുത്ത സ്റ്റോപ്പാണു കണ്ണൂര് .. കണക്കപ്പിള്ള വിളിച്ചു പറഞ്ഞു.

ങ്ഹേ അപ്പോ റെയിൽവേ ഗേറ്റ് ? ഞാൻ ചോദിച്ചു

അതൊക്കെ പത്തു പതിനഞ്ചു വർഷം മുൻപ് ഓവർ ബ്രിഡ്ജ്  ആക്കി. ഇനി ഇവിടുന്നു അടുത്ത ബസ്സ്‌ പിടിക്കണം. പത്തു പന്ത്രണ്ട് കിലോമീറ്റർ തിരിച്ചുപോണം.

ഠിം ...

അങ്ങനെ ഞങ്ങൾ അടുത്ത പ്രൈവറ്റ് സ്റ്റാന്റിൽ നിന്നും ബസ്സ്‌ പിടിച്ചു. പോകുന്ന വഴിക്ക് ഒരു വാട്ടർ ടാങ്ക് കണ്ടപ്പോൾ മനു വിളിച്ചു ചോദിച്ചു  ദീപക്കേട്ട ഈ വാട്ടർ ടാങ്ക് നമ്മൾ അങ്ങോട്ടു പോയപ്പോ കണ്ടതാണല്ലോ ??

അതെന്താട അപ്പൊ പറയാഞ്ഞേ? ഞങ്ങളെല്ലാരും ഒറ്റ സ്വരത്തിൽ ചോദിച്ചു.

അതിന് ദീപക്കേട്ടൻ പറഞ്ഞതു റെയിൽവേ ഗേറ്റ് കഴിഞ്ഞുള്ള വാട്ടർ ടാങ്ക് എന്നല്ലേ .. ഞാൻ റെയിൽവേ ഓവർ ബ്രിഡ്ജ് കഴിഞ്ഞുള്ള വാട്ടർ ടാങ്ക് ആണ് കണ്ടതു...

ഓ അപ്പൊ നീ ഓവർ ബ്രിഡ്ജും കണ്ടായിരുന്നോ?

അല്ലാതെ പിന്നെ ...

പിന്നെ ഞങ്ങൾക്കൊന്നും പറയാനില്ലായിരുന്നു .. അല്ല അവനെ കുറ്റം പറയാൻ പറ്റില്ല ... റെയിൽവേ ഗേറ്റ് അല്ലല്ലോ റെയിൽവേ ഓവർ ബ്രിഡ്ജ്

.....

കുരുട്ടിനെ കണ്ടതും മോന ചോദിച്ചു "എന്താ സുമേഷെ ... വോൾവോ ബസ്സിലൊക്കെയാണൊ യാത്ര ... ?"

ഓഹോ അപ്പോ അതാ ഉൽക്ക ഞങ്ങളുടെ ബസ്സിൽ ബുക്ക് ചെയ്യാതിരുന്നത് ... കുരുട്ടിന്റെ ആത്മഗതം അറിയാതെ വെളിയിൽ വന്നു.

പണി കിട്ടിയത് ബിബിനാണെങ്കിലും കലി മുഴുവൻ കുരുട്ടിനായിരുന്നു.

മനുവിനെ കണ്ടു മോന ചോദിച്ചു .. ഇതാണൊ ബോംബ് കാണാൻ വന്ന ആൾ ... ??

....

കല്യാണത്തിനും ഒരു ദിവസം മുൻപേ എത്തിയതുകൊണ്ട് ഞങ്ങൾ വെറുതെ  കറങ്ങാനിറങ്ങി ...

ഷോമോൻ  എത്തിയ ഉടനെ പറശ്ശിനിക്കടവും വിസ്മയ വാട്ടർ തീം പാർക്കും കാണാനായി ഞങ്ങൾ ബസ്സ്‌ പിടിച്ചു ...

ബസ്സിൽ കയറിയപ്പോൾ മുതൽ മൂകനായിരുന്ന ബിബിൻ "വിമൻസ് കോളേജ് കണ്ണൂർ" കണ്ടപ്പോൾ ഉന്മേഷവാനായി ...

തൊട്ടടുത്തുള്ള വലിയ മതിലൊക്കെ ഉള്ള കെട്ടിടം കാണിച്ച് ഷോമോൻ മനുവിനോട് ...

ടാ  മനു  ഇതാടാ ലെഡീസ് ഹോസ്റ്റൽ ... ഇവിടെ ഒരു മിൽമ ബൂത്ത്‌ തുടങ്ങിയാലോട?

ടാ ടാ .. "ലെഡീസ് ഹോസ്റ്റൽ" ... അത് എന്റെ  തറവാടാ അവിടെ  കേറി ആരും പാലു വിൽക്കണ്ട ... ബിബിൻ ചൂടായി ...

അപ്പോഴേക്കും ആ കെട്ടിടത്തിന്റെ ഗേറ്റിനടുത്തു ബസ്സ്‌ എത്തിയിരുന്നു ഞാൻ പതുക്കെ ബിബിനെ ആ ബോർഡ് കാണിച്ചു കൊടുത്തു. "Central Prison, Kannur"

ഷോമോൻ പക്ഷെ അതൊന്നും കണ്ടില്ല....

ടാ മനു .. പണ്ടു ഞാൻ കോളേജിൽ പഠിക്കുമ്പോൾ വോളിബാൾ ടൂർണമെന്റിനു ഈ വിമൻസ് കോളേജിൽ വന്നിട്ടുണ്ടു അന്ന് കോളേജ് അവധി ആയോണ്ട് ഞങ്ങളുടെ ടീം   താമസിച്ചത് ഇവിടെയാ ...

മനു വിശ്വസിച്ചോ എന്തോ ..

എന്തായാലും ഷോമോൻ മനുവിനെ തള്ളി "ലെഡീസ് ഹോസ്റ്റൽ"-നികത്താക്കി.

കുറച്ചു കഴിഞ്ഞപ്പോൾ മനു ചോദിക്കുന്നതു കേട്ടു ... ഷോമോൻ എന്നേം വോളിബാൾ കളി പഠിപ്പിക്കുമോ?

ഷോമോന്റെ തള്ളു കാരണമാണോ എന്തോ വിചാരിച്ചതിലും വേഗം ബസ്സ് പറശ്ശിനിക്കടവ് എത്തി.

വിസ്മയ പാർക്ക് അത്ര പോര എങ്കിലും ഞങ്ങൾ അത്യാവശ്യം എൻജോയ് ചെയ്തു.

രാജു പാർക്ക് എന്ട്രൻസിനടുത്തു വച്ചു കൂട്ടം തെറ്റി പോയെങ്കിലും പാർക്കിനകത്തു ഹോട്ടൽ ഉണ്ടെന്നു അറിയാവുന്നത് കൊണ്ടു ഞങ്ങൾക്ക് വലിയ ടെൻഷൻ ഒന്നും ഇല്ലായിരുന്നു.

വെക്കേഷൻ ആയതുകൊണ്ടു കണ്ണുരെ കാണാൻ കൊള്ളാവുന്ന പെണ്‍പിള്ളേരെല്ലാം കുളിക്കാനായി പൂളിൽ ഉണ്ടായിരുന്നു. അതുകൊണ്ടു വെള്ളം അലർജി ആയ കണക്കപ്പിള്ളയും "വെള്ളം" മാത്രം കുടിക്കുന്ന ബുജിയും നേരെ പൂളിൽ തന്നെ ചാടി.
നീന്തൽ അറിയാവുന്നത് കൊണ്ട്.. അതുകൊണ്ടു മാത്രം കൂടെ ഞാനും....

സ്വന്തം ശരീരത്തിന്റെ പ്രത്യേകത കാരണം എങ്ങനെ വെള്ളത്തിൽ വീണാലും പൊങ്ങി കിടക്കും എന്നുറപ്പുള്ളത് കൊണ്ടു കുരുട്ടു വേറെ റൈഡൊന്നും നോക്കിയില്ല.

ഷോമോൻ ഓരോ റൈഡും ഓരോ കാരണം പറഞ്ഞു ഒഴിവാക്കി നടന്നു. ദർശനെ പുണ്യം സ്പർശനേ പാപം എന്നാണല്ലോ ...

മനുവിനെ ചിൽഡ്രൻസ് പ്ലേ ഏരിയയിൽ ഒഴിച്ചുള്ള റൈഡുകളിലൊന്നും അവിടുത്തെ സ്റ്റാഫ് കയറ്റിയില്ല. പേരന്റ്സ് കുടെ വന്നാലെ കയറ്റു അത്രേ... ബാലരമ കേവിൽ  വോട്ടെർസ് ഐഡന്റിറ്റി കാർഡ് കാണിച്ചു മനു കയറിപറ്റി. മനു ആരാ മോൻ ...

എല്ലാരേം യാത്ര ആക്കി ഞങ്ങൾ രാജുവിനെ അന്വേഷിച്ചു നേരെ പാർക്കിലെ ഹോട്ടലിലേക്ക് പോയി. ഇല്ല ഞങ്ങൾക്ക് തെറ്റിയില്ല... രാജു അവിടെ ഒന്നും ബാക്കി വച്ചിട്ടില്ല... കൂടെ ഉള്ളവർ വന്നിട്ടേ പുറത്തു ഇറങ്ങു എന്ന് രാജു വാശി പിടിച്ചത് കൊണ്ട് ഹോട്ടലുകാർ പൂട്ടും താക്കോലും ഒക്കെ എടുത്തു ഞങ്ങൾ വന്നാൽ ഉടനെ പൂട്ടാൻ റെഡി ആയി ഇരിക്കുകയായിരുന്നു. ഞങ്ങൾ രാജുവിനെയും വിളിച്ചു പുറത്തിറങ്ങി.

അടുത്ത ലക്ഷ്യം; ആസ് പെർ ടൂര് ഒപ്പരേട്ടർ, സ്നേക്ക് പാർക്ക് ആണ്‌.

സമയക്കുറവും അവിടത്തെ പാമ്പുകൾ പഴയ കൂട്ടുകാരനായ ബിബിനെ കണ്ടു വയലന്റ് ആയാലോ എന്ന സംശയവും സർവോപരി അടുത്ത ദിവസം ഒന്നാം തീയതി ആണെന്നതുകൊണ്ടും ലക്‌ഷ്യം ഞങ്ങൾ 'മോനയുടെ വീട്' എന്ന് മാറ്റി സെറ്റ് ചെയ്തു, വഴിയിൽ ഒരു "ഹാൾട്ടും".

മോനയുടെ വീട്ടിൽ ചെന്നിട്ടുള്ള വിശേഷങ്ങൾ .... തുടരും ...

വാൽക്കഷ്ണം
~~ ~~~~~~~~ ~~
അപൂർവ ഇനം പാമ്പായ ബിബിൻ ചാടിപ്പോയതോടെ ആണു അവിടെ പാമ്പുകളെ കൂട്ടിൽ ഇടാൻ തുടങ്ങിയത്.


പിന്നൊരു കാര്യം
~~ ~~~~~~~~~~~ ~~
ഞാൻ എൻറെ സുഹൃത്തുക്കളുടെ കൂടെ കുറച്ചു ദിവസം മുൻപ് കണ്ണൂർ വരെ പോയിരുന്നു എന്നത് മഴയോട് കുടിയ ഇടിയോ ഇടിയോടു കൂടിയ മഴയോ  ഉണ്ടാകുന്നതു പോലെ സത്യമാണ്.

അതുകൊണ്ട് തന്നെ, പതിവുപോലെ ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പ്പികം ആണ്.  ആളറിയാതിരിക്കാൻ പേരുകൾ മാറ്റിയതല്ല. ആർക്കെങ്കിലും  ആരോടെങ്കിലും സാമ്യം തോന്നിയാൽ അതവരുടെ വിധി.

Comments

  1. കൊള്ളാം തള്ള്!!!

    ReplyDelete
  2. നല്ല എഴുത്താണ്..
    അക്ഷരങ്ങളുടെ വലുപ്പം ഇത്തിരികൂടെ കുറച്ചാല് വായനക്കൊരു ചന്തം വരുമെന്ന് വിശ്വസിക്കുന്നു...
    ആശംസകള്..

    ReplyDelete
  3. കൊള്ളാം.ആശംസകള്‍

    ReplyDelete

Post a Comment

Popular posts from this blog

എനിക്കും ആവണം "പുലി"

ക്ഷേത്രവിചാരം - ശ്രീകാളഹസ്തി

പുതിയ വാര്‍ത്തകള്‍