മാജിക് ഓവൻ

"ഭർത്താവിന്റെ മനസ്സിലേക്കുള്ള വഴി വയറ്റിലൂടെയാണ്" .... ടിം ...  ചായക്കു വെള്ളം തിളപ്പിക്കാനും അരി കഴുകാനും പിന്നെ ഓസിനു കിട്ടിയാൽ ഗ്രീസായാലും തിന്നാനും മാത്രം  അറിയാവുന്ന മോനയുടെ മോനയുടെ മനസ്സിൽ ഇടി വെട്ടി.

മോനക്കു പെട്ടെന്നാണു വെളിപാടുണ്ടായതു. പാചകം പഠിക്കണം.... അല്ല പഠിച്ചെ പറ്റു ... അല്ലെങ്കിലും ഭർത്താവിന്റെ മനസ്സിലെത്താൻ ഏതു ഭാര്യയും എന്തു ത്യാഗവും ചെയ്യും. അങ്ങന്നെ എല്ലാ വിവാഹം തീരുമാനിച്ച പെണ്‍കുട്ടികളും ചെയ്യുന്നപോലെ മോനയും വാങ്ങി ഒരു പാചക പുസ്തകം; "മാജിക് ഓവൻ".  

മാജിക് ഓവൻ-ലെ  ഒരോ വിഭവങ്ങളും വായിച്ചു പഠിക്കുകയും,  കല്യാണതിനു മുൻപ് പാചകം പഠിക്കാൻ ഒരാഴ്ച്ച ലീവ് ചോദിച്ചിട്ട് കൊടുക്കാത്ത ലീഡിനെ  മനസാ തെറി പറയുകയും ചെയ്തു ഒരാഴ്ച കടന്നു പോയി.

ഓസിനു ഭൂമി പട്ടയം കിട്ടിയ ഭൂമി-മാഫിയ ക്കാരെപ്പോലെ മോന സന്തോഷിച്ചു. ഇനി എന്തായാലും ഭര്ത്താവിന്റെ മനസ്സിൽ കുടികിടപ്പവകാശം കിട്ടുമല്ലോ.

അങ്ങനെ മോനയുടെ വിവാഹം കഴിഞ്ഞു. വിരുന്നു പോക്കും കഴിഞ്ഞു. വാടക വീട്ടിലേക്കു താമസം മാറ്റിയതിനു ശേഷം ആദ്യത്തെ ഒഴിവു ദിവസം. രാവിലെ അടുക്കളയിൽ നിന്നും മോനയുടെ സംസാരം കേട്ടാണ് അതുൽ കണ്ണു തുറന്നത്. ചെവിയോർത്തു കിടന്നിട്ടും ഒന്നും വ്യക്തമാവുന്നില്ല.

ഇവൾക്ക് എന്താ പറ്റിയെ ? അതുൽ പതിയെ എണീറ്റു. ഇന്നലെ ഈയലിനെ കണ്ടു പേടിച്ച ആളാണ്‌ !!! ഇനി പനി പിടിച്ചു പിച്ചും പേയും പറയുന്നതാണോ?

പതിയെ അടുക്കളയിൽ പോയി എത്തി നോക്കി. മോന അവിടെ വെട്ടുകത്തിയും പിടിച്ചു നില്ക്കുന്നു. അതുലിന്റെ നല്ല ജീവൻ പോയി.

മോന : ആ ഏട്ടൻ എണീറ്റോ ? ഇതൊന്നു പൊട്ടിച്ചു തര്വോ?

അതുൽ അപ്പോഴാണ്‌ മോനയുടെ കൈയിൽ  ഇരിക്കുന്ന തേങ്ങ കണ്ടതു. അതുലിന്റെ ശ്വാസം നേരെ വീണു. തേങ്ങ പൊട്ടിക്കുന്നതിന്റെ ബഹളമായിരുന്നു നേരത്തെ കേട്ടത്. വേഗം തന്നെ അതുൽ  ആ തേങ്ങ പൊട്ടിച്ചു കൊടുത്തിട്ടു ചോദിച്ചു അപ്പോ ഇന്ന് മുതൽ നമ്മൾ ഹോട്ടൽ ഭക്ഷണം നിർത്തി  അല്ലെ?

മോന : അതെ ഇന്ന് മുതൽ ഞാനാ ഭക്ഷണം ഉണ്ടാക്കുന്നേ. ഈ ചായ കുടിച്ചു പത്രം ഒക്കെ വായിച്ചു കഴിയുമ്പോ ബ്രേക്ക് ഫാസ്റ്റ് റെഡി ആക്കാം .

അതുൽ പോയിക്കഴിഞ്ഞപ്പോൽ മോന പതുക്കെ മാജിക് ഓവൻ  പുറത്തെടുത്തു ബ്രേക്ക് ഫാസ്റ്റ് ചാപ്ടർ കണ്ടു പിടിച്ചു.

മോന ഒരു നിമിഷം കണ്ണടച്ചു പ്രാർഥിചു. "ദൈവമേ എന്നെ മാത്രം രച്ചിക്കണേ; അയ്യോ ക്ഷമിക്കണേ ദൈവമേ അങ്ങനെ പ്രാർഥിച്ചു ശീലമായിപ്പോയതാണെ. എന്നേം അതുലേട്ടനെം മാത്രം രച്ചിക്കണ!!

പാചകപുസ്തകം മുഴുവൻ കാണാതെ പഠിച്ചെങ്കിലും അതിൽ പറഞ്ഞിരിക്കുന്ന സാധനങ്ങൾ  കണ്ടു പിടിക്കാനുള്ള മിടുക്കൊന്നും മോനക്കില്ലല്ലോ. അമ്മ തന്നെ ശരണം. മോന മൊബൈലിൽ അമ്മയെ വിളിച്ചു.

തിളച്ച വെള്ളം അരിപ്പൊടിയിലേക്കൊഴിക്കണോ ? അതോ അരിപ്പൊടി വെള്ളത്തിലേക്കിടണോ ?
..............
ഉപ്പ് ആവശ്യത്തിനു എന്ന് പറഞ്ഞാൽ എത്ര സ്പൂണ്‍ ആണമ്മേ?
.........................................
മഞ്ഞൾ  ഒരു നുള്ള് എന്നല്ലേ .. അപ്പൊ എന്നെ തന്നെ നുള്ളിയാൽ മതിയോ? അതോ അതുലേട്ടനെ നുള്ളണോ?
...............................
ങ്ഹേ?? തേങ്ങയെണ്ണ കൊപ്ര ആട്ടി എടുക്കുന്നതാണോ .. അപ്പൊ കൊപ്രയെണ്ണ എന്നല്ലേ പറയേണ്ടത് ?
...............................
നല്ലെണ്ണയോ ? അപ്പോ നല്ലതല്ലാത്ത എണ്ണയും ഉണ്ടോ???
.......


പത്ര പാരായണവും പ്രഭാത കർമ്മങ്ങളും ഒക്കെ കഴിഞ്ഞു ഡൈനിംഗ് ടേബിളിലെ താളം പിടുത്തം മടുത്തപ്പോൾ അതുൽ പതുക്കെ അടുക്കളയിലേക്ക് വന്നു.

രാവിലെ കഴിക്കണ്ടെ? അതുലിന്റെ ചോദ്യം കേട്ട് മോന ഫോണ്‍ കട്ടു ചെയ്തു.

മോന : പിന്നെ ... രണ്ടു പേർക്ക് ദോശക്ക് എത്ര അരിപ്പൊടി വേണം എന്ന് അമ്മയോടു ചോദിക്കുവായിരുന്നു ... അപ്പഴാ അമ്മ പറയുന്നേ ദോശക്ക്  ഉഴുന്നു കൂടി വേണംന്ന് ... ഇനിയിപ്പോ നമുക്ക് പുട്ട് ഉണ്ടാക്കാം . ഞാൻ മാവ് എടുക്കട്ടെ.

അവളുടെ മനോഹരമായ പുഞ്ചിരി കണ്ടു അതുൽ തിരിച്ചുപോയി.

ഏട്ടാ ...,

ദയനീയമായ വിളികേട്ട് ചെന്നപ്പോള്‍, ഇടിയപ്പം ഉണ്ടാക്കാനുള്ള  സേവനാഴിയുമെടുത്തു താടിക്കു കയ്യും കൊടുത്തിരിക്കുന്നു.

ഇച്ചിരി വെള്ളം കൂടിപ്പോയി ഇന്ന് ഇടിയപ്പം ആയാലോ?

ആയിക്കോട്ടെ എന്ന് അതുൽ പറഞ്ഞതും സേവനാഴി അതുലിന്റെ കൈയിൽ എത്തിയതും ഒരുമിച്ചായിരുന്നു.

സേവന്നാഴിയിലേക്ക് മാവ് ഇട്ടപ്പോഴേ സംഗതി വശപ്പിശകാണെന്ന് അതുലിനു തോന്നി. മാവ് വഴുതിക്കളിക്കുന്നൊ എന്നൊരു സംശയം. ....

വീണ്ടും മോന അമ്മയെ വിളിച്ചു....
......
......
അമ്മയിൽ നിന്ന് കിട്ടിയ ഉപദേശപ്രകാരം കുറച്ചു മാവ് കൂടി ഇട്ടു. അപ്പൊ മാവ്  കൂടിപ്പോയി.... അത് ശരിയാക്കാൻ കുറച്ചു വെള്ളം ഒഴിച്ചു അപ്പൊ വെള്ളം കൂടിപ്പൊയി  .....

അങ്ങനെ പ്രാതൽ പുട്ടിൽ തുടങ്ങി ഇടിയപ്പത്തിൽക്കൂടി വൈറ്റ് വാഷിനുള്ള പെയിന്റിൽ എത്തി .... അവസാനം .....

മാവിന്റെ വഴുതിക്കളി മാറ്റാൻ ഇനിം മാവില്ലാത്തതിനാൽ പ്രാതൽ ഹോട്ടലിൽ നിന്നും ആക്കാം എന്ന് തീരുമാനിച്ചു.

മോന  പക്ഷെ തോറ്റു പിന്മാറാൻ തയ്യാറല്ലായിരുന്നു ....

ഉച്ചക്ക് നമുക്ക് ചോറും സാമ്പാറും മജ്ജ തോരനും ഉണ്ടാക്കാം .... മജ്ജ തോരൻ ഉണ്ടാക്കാനുള്ള റെസിപ്പി മോനയുടെ ഓഫീസിലെ മറ്റൊരു പാചകശിരോമണി ബിബിന്റെ കൈയിൽ നിന്നും മോന  അടിച്ചു മാറ്റിയിരുന്നു.

ആതുലേട്ടാ എനിക്ക് ഒരു ജ്യോമട്രി പെട്ടി വാങ്ങി തര്വോ?

അതുൽ : ജ്യോമട്രി പെട്ടിയോ? അതെന്താ?

ഈ അതുലേട്ടനു ഒന്നും അറിയില്ല ... അതെ നമ്മൾ പണ്ട് സ്കൂളിൽ പഠിച്ചിരുന്ന സമയതു കണക്കു ക്ലാസ്സിൽ ഒരു പെട്ടി കൊണ്ട് പോവില്ലായിരുന്നൊ അത് ...

അതുൽ : ഓ ... ഇൻസ്ട്രുമെന്റ് ബോക്സ്‌ ...അതെന്തിനാ ഇപ്പൊ?

അത് ....  സാമ്പാർ വയ്ക്കണമെങ്കിൽ രണ്ടിഞ്ചു നീളത്തിൽ മുറിച്ച മുരിങ്ങയ്ക്കായും വട്ടത്തിൽ അരിഞ്ഞ ക്യാരറ്റും വേണം.

ഇൻസ്ട്രുമെന്റ് ബോക്സ്‌ ഉണ്ടെങ്കിൽ വട്ടം വരക്കാനും നീളം എടുക്കാനും എളുപ്പമാണല്ലോ ....

അതുലിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി ......

വാല്ക്കഷണം :

മജ്ജ തോരന്റെ റെസിപ്പി.

കൊളിഫ്ലവർ - ചെറുത്‌ 1
കൂണ്‍  - 100gm (ഉണ്ടെങ്കിൽ)
മഞ്ഞൾ  - ഒരു നുള്ള്
ഉപ്പ്‌  - ആവശ്യത്തിനു
തേങ്ങ ചെറുതായി തിരുകിയത് - കുറച്ചു.
ജീരകം -  കാൽ സ്പൂണ്‍
പച്ചമുളക് - 3 എണ്ണം

പിന്നൊരു കാര്യം.
~~~~~~~~~~~~~~~~~
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പ്പികം ആണ്.  ആളറിയാതിരിക്കാൻ പേരുകൾ മാറ്റിയതല്ല. ആർക്കെങ്കിലും  ആരോടെങ്കിലും സാമ്യം തോന്നിയാൽ അതവരുടെ വിധി. 

Comments

  1. ഉവ്വുവ്വ് എല്ലാം മനസ്സിലായി :)

    ReplyDelete
  2. എല്ലാം മനസ്സിലായല്ലോ ..അപ്പൊ ഇനി തുടങ്ങുകയല്ലേ പാചകം ... ;)

    ReplyDelete

Post a Comment

Popular posts from this blog

എനിക്കും ആവണം "പുലി"

ക്ഷേത്രവിചാരം - ശ്രീകാളഹസ്തി

പുതിയ വാര്‍ത്തകള്‍