കൊട്ടാരക്കരയും സന്തോഷവാനും പിന്നെ ഞാനും

"എടാ എണീക്കെടാ ...മണി അഞ്ചാകന്നു ....ജിമ്മില്‍ പോകണ്ടെ ? " ഞാന്‍ ഞെട്ടി ഉണര്‍ന്നു നോക്കുമ്പോള്‍ "സന്തോഷവാന്‍" ട്രാക്ക് സ്യുട്ട് ഒക്കെ ഇട്ടു റെഡി ആയി നില്‍ക്കുന്നു. സ്വപ്‌നം കാണുകയാണോ എന്നറിയാന്‍ ഞാന്‍ ഒന്നു നുള്ളി നോക്കി, വേദനിക്കുന്നുണ്ട്‌; അപ്പൊ സ്വപ്‌നം അല്ല! ഹൊ! ഇവന്‍ ഇത്രെം "കട്ട തീരുമാനം" എടുക്കും എന്നാരറിഞ്ഞു, അതറിയാമായിരുന്നെങ്കില്‍ ഇന്നലെ പക്ഷം പിടിക്കില്ലായിരുന്നു!! സാധാരണഗതിയില്‍ എത്ര "കട്ട തീരുമാനം" അണെങ്കിലും വല്ലതും കഴിച്ചു കഴിയുംപോള്‍ അങ്ങു പോകാറുള്ളതാണ്‌. പക്ഷെ ഇത്തവണ ഞങ്ങളെ നന്നാക്കിയെ അടങ്ങൂ എന്ന വാശിയിലാണെന്നു തോന്നുന്നു; ഉറങ്ങി എണീറ്റിട്ടും തീരുമാനത്തിലെ "കട്ട"-ക്കു ഒരു മാറ്റവും ഇല്ല. ഞാന്‍ ഒന്നുകുടി ഉറങ്ങാന്‍ ശ്രമിച്ചു നോക്കി, എങ്ങാനും ആ കട്ട അങ്ങു പൊയാലോ? എവിടെ! ഒരു രക്ഷയുമില്ല. കുടം കമഴ്തിയതു പോലെയുള്ള വയറു തള്ളി നില്‍ക്കുന്ന കാരണം "ചില്ലിട്ടു" വക്കാന്‍ പറ്റാത്ത എന്റെ ഫോട്ടോ സന്തോഷവാന്‍ എടുത്തു കാണിച്ചപ്പോള്‍ എന്റെ ഉറക്കം അയ്യപ്പനേയും വിളിച്ചു കാശിക്കു പോയി.

ഫോട്ടോയെപ്പറ്റി അല്‍പ്പം. വയറ്‌ ഒഴിച്ചുള്ള ഭാഗം ഒക്കെ നല്ല "ഗ്ലാമര്‍" അയതു കൊണ്ട്‌ ആ ഫോട്ടോയുടെ മുകള്‍ ഭാഗം ആണ്‌ ഞാന്‍ എന്റെ ആരാധികമാര്‍ക്കൊക്കെ കൊടുക്കാറ്‌. പകുതി വരെയുള്ള പ്രിന്റ്‌ എടുക്കാനുള്ള ടെക്‌നോളജി ഡിജിറ്റല്‍ ഫോട്ടോ ആണെങ്കിലെ ഉള്ളു എന്നാ സ്റ്റുഡിയോ ചേട്ടന്‍ പറഞ്ഞത്‌. അതുകാരണം ഞാന്‍ തന്നെ മുറിച്ചാണ്‌ എടുക്കാറ്‌. ആരാധികമാര്‍ക്ക്‌ വേണ്ടി ബുദ്ധിമുട്ടുന്നതും ഒരു സുഖമല്ലേ. ഒക്കെ രഹസ്യമാ... അരോടും പറയരുതു... ചുറ്റും അസൂയക്കാരാ... ആ .. പറഞ്ഞുവന്നത് ആ കട്ട തീരുമാനത്തെ കുറിച്ചാണല്ലോ! നമ്മുടെ സര്‍ക്കാരിന്റെ റോഡ്‌ നികത്തല്‍ പോലെ നീണ്ടു പൊയ്കൊണ്ടിരുന്ന ആ കടുത്ത തീരുമാനം എടുക്കാന്‍ എന്നെയും സന്തോഷവാനേയും പ്രേരിപ്പിച്ചത്‌, ടെക്‌നോപാര്‍കിലെ തൊഴിലാളികളായ (Note the point - തൊഴിലാളികളായ) യുവാക്കള്‍ക്ക് ഹ്യദ്രോഗ സാദ്യത കൂടുതല്‍ എന്ന വാര്‍ത്തയാണ്‌. അങ്ങനെ ഒരുപാടു നാളത്തെ കൂടിആലോചനകള്‍ക്കും കാലുവാരലുകള്‍ക്കും ഒടുവില്‍ കഴിഞ്ഞ "ലാത്തിയടി" നടന്നപ്പോളാണു ജിമ്മില്‍ ചേരാനുള്ള ഞങ്ങളുടെ തീരുമാനം കാബിനറ്റില്‍ ഒന്നിനെതിരെ രണ്ടു വോട്ടുകള്‍ക്കു പാസ്സായത്‌. ലാത്തിയടി, സന്തോഷവാന്‍ ഓഫീസില്‍ നിന്നും സാധാരണ വരാറുള്ള പതിനൊന്നു മണി കഴിഞാണ്‌ നടക്കാറുള്ളത്. മിക്കവാറും ദിവസങ്ങളില്‍ സന്തോഷവാന്‍‌ എത്തുന്നതു ഞാന്‍ അറിയാത്തതിനാല്‍ (കുംഭകര്‍ണസേവ പണ്ടേ എന്റെ ഒരു വീക്നെസ്സാണ്‌. വീക്നെസ്സില്‍ തൊട്ടുള്ള ഒരുകളിക്കും ഞാന്‍ ആരെയും അനുവദിച്ചിരുന്നില്ല) "നാളത്തെ"-ക്കു മാറ്റിവക്കുകയാണു പതിവ്‌. ഞാന്‍ ഉണരുന്നതിനു മുന്‍പു (ഒന്‍‌പതര) ഓഫീസിലേക്കു പോവുകയും ഞാന്‍ ഉറങ്ങിയതിനുശേഷം മാത്രം വരികയും ചെയ്യുന്ന സന്തോഷവാന്‍ അന്നു പതിവിലും നേരത്തെ എത്തിയതിനാല്‍ "നാളത്തെക്കു" മാറ്റിവക്കാമായിരുന്ന ചര്‍ച്ച അപ്പോള്‍ നടത്താന്‍ തീരുമാനിച്ചു. സൂര്യനു താഴെയും മുകളിലും ഉള്ള എന്തിനെക്കുറിച്ചും ആധികാരികമായി സംസാരിക്കാന്‍ കഴിവുള്ള "കൊട്ടാരക്കര"-യും സൂര്യനു താഴെ റോഡില്‍ക്കൂടി ഓടുന്ന ഏതു കാറിനെപ്പറ്റിയും രണ്ടു ദിവസം നിര്‍ത്താതെ സംസാരിക്കാനറിയുന്ന സന്തോഷവാനും ജിമ്മിനെക്കുറിച്ചു പറയുന്നതു കേട്ടു ഞാന്‍ വായും പൊളിച്ചിരുന്നു. എന്റെ ശരീരത്തിലും അല്‍പ്പസ്വല്‍പ്പം "മസില്‍" ഒക്കെ വേണമെന്നു (രഹസ്യമായി) ആഗ്രഹിക്കുന്ന ഞാന്‍ സ്വഭാവികമായും സന്തോഷവാന്റെ പക്ഷം പിടിച്ചു. അല്ല അതിലെന്താ തെറ്റ്‌?! ഞങ്ങളുടെ വാട്ട‌ര്‍ ഫ്രണ്ട്‌ അപ്പാര്‍ട്ടുമെന്റിന്റെ (അഴുക്കുചാല്‍ അയാലും കുടിവെള്ളം ആയാലും വെള്ളം വെള്ളമല്ലാതാകുന്നില്ലല്ലോ) എതിരെ താമസിക്കുന്ന ഓട്ടോ ചേട്ടന്റെ പെണ്‍മക്കളെയെങ്കിലും കൊട്ടരക്കര "മിനിമം" ഓര്‍ക്കേണ്ടതായിരുന്നു. ഒടുവില്‍ കൊട്ടാരക്കര യുടെ വീക്നെസ്സില്‍ പിടിച്ചപ്പോള്‍ എല്ലാം ശരിയായി. അങ്ങനെ ജ്യൂസിനു വേണ്ടി മിക്സി, ഓറഞ്ച്, പഞ്ചസാര ഇത്യാദികള്‍ വാങ്ങുന്നതിനുള്ള "വഹ" അടുത്ത മാസത്തെ ബജറ്റില്‍ ഉള്‍ക്കൊളളിക്കാനും ധാരണയായി. രണ്ടാഴ്ച്ത്തെ ഞങ്ങളുടെ പ്രകടനം കണ്ടതിനു ശേഷം മാത്രമേ കൊട്ടാരക്കര വരൂ എന്ന തീരുമാനം ഞാനും സന്തോവാനും യാതൊരു എതിര്‍പ്പും കൂടാതെ അംഗീകരിച്ചതിനു പിന്നില്‍ രണ്ടാഴ്ച കൊണ്ടു ഞങ്ങള്‍ക്ക് വരാന്‍ പോകുന്ന മസിലും‍, ഓട്ടോ ചേട്ടന്റെ പെണ്‍മക്കളും അണെന്നു നിങ്ങള്‍ തെറ്റിദ്‌ധരിക്കരുതു. (അങ്ങനെ ഒരു സാധ്യത ഇല്ല എന്നു ഞാന്‍ പറയുന്നില്ല, പക്ഷെ അതൊക്കെ അസൂയക്കാരു പറയുന്നതാ ... സത്യം)

ഏതായലും തീരുമാനിച്ചതല്ലെ! ഒന്നും നടപ്പിലാക്കാറില്ല എന്ന അപവാദം മാറ്റിക്കളയാം അന്നു വിചാരിച്ചപ്പോള്‍ പിന്നെ എല്ലാം പെട്ടെന്നായിരുന്നു. (നോക്കൂ! എത്ര പെട്ടെന്നാ ഞാന്‍ നന്നായതു, അല്ലെങ്കിലും എല്ലാ പുരുഷന്മരുടെയും വിജയതിനു പിന്നില്‍ അപ്പുറത്തെ വീട്ടിലെ ചേച്ചി ഉണ്ടാകും എന്നാരൊ പരഞിട്ടുണ്ട്‌) ഞാന്‍ ട്രാക്ക് സ്യുട്ട് ഒക്കെ ഇട്ടു റെഡിയായി വന്നപ്പോഴേക്കും സന്തോഷവാന്‍ "തീപ്പൊരി" കാര്‍ സ്റ്റാര്‍ട്ടാക്കി. ഓം ശാന്തി ഓം-ലെ ഷാരുഖിന്റെ 6 pack abs-ഉം (ഓട്ടോ ചേട്ടന്റെ പെണ്‍മക്കളെയും (?)) മനസാ ധ്യാനിച്ചു ഇറങ്ങിയപോള്‍ അപ്പുറത്തെ വീട്ടിലെ പട്ടി മൂന്നു വട്ടം കുരച്ചു. നല്ല ശകുനം! ചാറ്റല്‍ മഴ, വണ്ടി ഓടി തുടങ്ങിയപ്പോള്‍ ശക്തി ആയി പെയ്തു തുടങ്ങി. അപ്പോഴാണ്‌ കൊട്ടാരക്കരയുടെ തീരുമാനതിന്റെ ഗുട്ടന്‍സ്‌ എനിക്കും സന്തോഷവാനും ഒരുമിച്ചു മിന്നിയത്‌. മഴ, തണുപ്പ്, ഉറക്കം ഹ്ആ... പോയ ബുദ്‌ധി ദിനോസര്‍ പിടിച്ചാലും കിട്ടില്ല എന്നു പണ്ടാരൊ പറഞ്ഞിട്ടുണ്ട്‌.

ജിമ്മിലെ ചേട്ടന്‍ സന്തോഷവാന്റെ കാര്‍ഡില്‍ നിന്ന് കൊറെ കാശ്‌ വലിച്ചൂറ്റിയെടുത്ത്തോടെ ഞങ്ങളും ജിമ്മന്മാരായി. ഇപ്പൊ തന്നെ തുടങ്ങാം എന്നു കേട്ടപ്പോ ചേട്ടന്‍ ഇരുന്ന കസേരയില്‍ ഒന്നു മുറുക്കി പിടിച്ചോ എന്നു എനിക്കു തോന്നിയതു പോലെ സന്തോഷവാനും വെറുതെ സംശയം തോന്നി. സത്യം നമുക്കല്ലേ അറിയൂ. നാളെ വരാം എന്നു പറഞ്ഞു ഈ പടി ഇറങ്ങിയാല്‍ പിന്നെ എന്നു വരും എന്നറിയണമെങ്കില്‍ ദേവപ്രശ്നം വേണ്ടി വരും.

ഒരുപാടു മെഷീനുകള്‍; അതിലൊക്കെ ഓരോ മനുഷ്യര്‍. ഓരോരുത്തനും ഓരോ പോസില്‍! എല്ലാം കൂടി കണ്ടപ്പോ എനിക്കങ്ങു കോരിത്തരിച്ചു. ഞാന്‍ മെഷീനുകള്‍ എല്ലാം ഒന്നു എണ്ണി നോക്കി; കൈയിലെ വിരലുകള്‍ തികയാത്തതുകൊണ്ട്‌ കാലിലെയും കൂടി വിരല്‍ ഉപയോഗിച്ചാണു എണ്ണി തീര്‍ത്തത്‌. ഇന്‍സട്രക്ട്രര്‍ ജോണ്‍ കൈയും കാലും ഒക്കെ വളച്ചും തിരിച്ചും ഒക്കെ കാണിച്ചു തന്നു. അതുപോലെ ഒക്കെ ഞാനും സന്തോഷവനും കാണിച്ചു. ഭയങ്കര എളുപ്പം ആണല്ലോ ഈ പരിപാടി! ഈ പരിപാടിക്കു വാം അപ് എന്നാണു പറയുന്നത് എന്നു സന്തോഷവാന്‍ പറഞ്ഞു തന്നു. അടുത്തത്‌ ചാര്‍ട്ട് ആണ്‌. ജോണ്‍ ഒരു പേപ്പര്‍ ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്നതു കാണിചു തന്നു. അതില്‍ എന്തൊക്കെയൊ എഴുതിയിരിക്കുന്നു. വായിക്കാന്‍ ശ്രമിച്ചപ്പോള്‍ നാക്ക് ഉളുക്കിയതു കൊണ്ട് ആ ശ്രമം ഞാനങ്ങ് ഉപേക്ഷിച്ചു. ഇനി ചെയ്യേണ്ട exercise-ന്റെ ലിസ്റ്റ് ആണത്‌. ഓരോ മഷീനിലും 50 kg വെയിറ്റ് ഇട്ടു ജോണ്‍ പുഷ്പം പോലെ പൊക്കുക്കയും താക്കുകയും ചെയ്യുമ്പോള്‍ മസില്‍ ഉരുളുന്നതു കണ്ട് എനിക്കു കുളിരുകോരി. എന്റെ ആവേശം എവറെസ്റ്റ് പോലെ പൊങ്ങി. മസില്‍ ഉണ്ടാക്കിയിട്ടു തന്നെ വേറെ കാര്യം, അല്ല! പിന്നെ!. ഞാന്‍ വേഗം ഒരെണ്ണത്തില്‍ ചാടി കയറി. ഇനി അതങ്ങോട്ട് 15 പ്രാവശ്യം പൊക്കിയാല്‍ മാത്രം മതി മസിലൊക്കെ ചാടി വരും! പക്ഷെ അതങൊട്ട് പൊക്കപ്പെടണമല്ലൊ! മസിലിനു പകരം വേറെ വല്ലതും ചാടി വന്നാലൊ എന്നു സംശയം തോന്നിയതുകൊണ്ട് 50kg എന്നുള്ളത് 5 എന്നാക്കി (അല്ലെങ്കിലും ഈ പൂജ്യത്തിനു വില ഇല്ലല്ലോ) മുക്കിയും മൂളിയും 15 എണ്ണം ഒപ്പിച്ചു. ഓരൊ മെഷിന്‍ കഴിയുമ്പോഴും മുക്കലിന്റെയും മൂളലിന്റെയും എണ്ണം കൂടുകയും പൊക്കലിന്റെ എണ്ണം കുറയുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ അവസാനത്തെ എപ്പിടോസ്‍ ആയ സൈക്കിള്‍ വരെ ഞാന്‍ വിജയകരമായി എത്തി. പത്ത് മിനിട്ടു ചവിട്ടണം പോലും. ഹ്ഉം പത്ത്‌ കിലൊമീറ്റര്‍ സൈക്കിളില്‍ പോയി പഠിച്ചിരുന്ന എന്നോടാ കളി! ഞാന്‍ ആഞു ചവിട്ടാന്‍ തുടങ്ങി. രണ്ട് മിനിട്ടു ആയപ്പോഴെയ്കും എന്റെ സൈക്കിള്‍ വലിയാന്‍ തുടങ്ങി. ഇതെന്താ ഇങ്ങനെ? വീലില്‍ എണ്ണ ഇല്ലാത്തതു കൊണ്ടായിരിക്കും. എന്റെ സൈക്കിളിന്റെ വലിച്ചില്‍ കണ്ടപ്പോഴാണ്‌ ജോണ്‍ പറഞ്ഞതു; അതിലെ ബെല്‍റ്റ് പതുക്കെ പതുക്കെ ടൈറ്റ് അകുമത്രെ! സ്പീഡില്‍ ചവിട്ടിയാല്‍ പെട്ടെന്ന്‌ ടൈറ്റ് ആകും. ഓരൊ കണ്ടു പിടിത്തങ്ങളേ ... മനുഷ്യനെ ചുറ്റിക്കാന്‍... ഈ സൈക്കിള്‍ കണ്ടുപിടിച്ചവനെ അപ്പൊ എന്റെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍...ചുമ്മാ ഉരുമ്മ കൊടുക്കാനാ ... സ്ലോമോഷ്നിലായ എന്റെ സൈക്കിള്‍ അഞ്ച് മിനിറ്റ് ആയപ്പോഴെയ്ക്കും ഇടിച്ചു നിന്നു. സാധാരണ നടക്കുമ്പോള്‍ കാലില്‍ നിന്നും ചില സിഗ്നല്‍ തലയിലേക്കു പൊകുമല്ലൊ, അതു കിട്ടുന്നില്ലെ എന്നൊരു സംശയം. ഞാന്‍ പതുക്കെ എന്റെ കാലില്‍ തൊട്ടു നോക്കി അതവിടെ തന്നെ ഉണ്ടെന്ന് ഉറപ്പു വരുതി. ഒഴുകി നടക്കുന്ന പോലൊരു ഫീലിങ്! ഇതെന്താ ജോണ്‍ തലകുത്തനെ നില്‍ക്കുന്നെ? വെള്ളം വേണോ? അരോ ചോദിച്ചു. ങെഹേ ഇതെന്താ എല്ലാരും തലകുത്തനെ നില്‍ക്കുന്നെ? ജോണ്‍ എന്നെ എണീക്കാന്‍ സഹായിച്ചു. അപ്പൊഴാ എനിക്കു മനസിലായതു ഞാനാണ് തലകുത്തനെ വീണു കിടക്കുന്നെ എന്നു. കൂറച്ച് നേരം തലക്കുള്ളില്‍ നക്ഷത്രങ്ങള്‍ മിന്നിം കെട്ടും കഴിഞ്ഞപ്പൊ ഞാന്‍ നോര്‍മല്‍ ആയി. പെട്ടെന്നു അന്തരത്മാവില്‍ നിന്നൊരു വിളി. എന്തൊക്കെയൊ വയറ്റില്‍ നിന്നും മുകളിലേക്കു വരുന്നു. ആദ്യമായിട്ടാണ്‌ അവിടെ പോകുന്നതെങ്കിലും വാഷ്‌ബേസിന്‍ കണ്ടു പിടിക്കാന്‍ എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. ആമാശയം പിന്നെയും ആവശ്യം ഉള്ള സാധനം അയതുകൊണ്ട്‌ അതു മാത്രം പുറത്തേക്കു കളഞ്ഞില്ല. അങ്ങനെ ആദ്യ എപ്പിടോസ്‌ ഇവിടെ പൂര്‍ണ്ണമാകുന്നു.

ഇപ്പോള്‍ നിങ്ങളില്‍ പലരും വിചരിക്കുന്നുണ്ടാകും ഇതോടെ മസില്‍ മോഹം (ഓട്ടോ ചേട്ടന്റെ പെണ്‍‌മക്കളെയും) ഞാന്‍ നിര്‍ദാക്ഷിണ്ണ്യം ഉപെക്ഷിച്ചു എന്നു. ഇല്ല സുഹ്രുത്തുക്കളെ.. ഇതെന്റെയൊരു ജീവിതാഭിലാഷമാണ്‌. ഞാന്‍ ഇനിയും ജിമ്മില്‍ പോകും, വാളും വയ്‌ക്കും.

ഒരാഴ്ച്ത്‌ത്തെ കസര്‍ത്ത്‌ കൊണ്ട് എനിക്ക് വന്ന മാറ്റങ്ങള്‍ - എന്റെ ശരീരത്തിന്റെ ബയോളജി; ശരീരത്തിലുള്ള ഏതു മസില്‍ ഏതു ഭാഗത്തെ ആണ് കണ്‍ട്രോള്‍ ചെയ്യുന്നത്‌ എന്നും അങ്ങനെ ചെയ്യപ്പെടുമ്പോള്‍ ഹാവൂ ഹമ്മ്മ്മേ എന്നൊക്കെ എങ്ങനെ ശബ്ദതരംഗങ്ങള്‍ ഉണ്ടാകുന്നു എന്നും നന്നായി മനസ്സിലാക്കാന്‍ കഴിഞു. ലിഫ്റ്റ് കണ്ടൂ പിടിച്ചവന്‍ ആരായാലും അവനു അവാര്‍ഡ്‌ കൊടുക്കണമെന്ന് വാദിക്കുന്നു, രാത്രി മുഴുവന്‍ പഴയതുപോലെ ഉറങ്ങുകയും രാവിലെ മസില്‍ വരുത്തുന്നതു കൊണ്ട്‌ ഓഫീസ്‌ സമയത്ത്‌ റെസ്റ്റ് എടുക്കുന്നു. അങ്ങനെ പലതും.

നിങ്ങളുടെ ജീവന്‍ നിങ്ങള്‍ക്ക് പ്രീയപ്പെട്ടതായതുപോലെ എനിക്കും എന്റെ ജീവന്‍ പ്രിയപ്പെട്ടതണു സുഹ്രുത്തുക്കളെ! അതിനാല്‍ സന്തോഷവനും കൊട്ടാരക്കരക്കും എന്തു സംഭവിച്ചു എന്നു അവനവന്റെ ഭാവനക്കും കഴിവിനും അനുസരിച്ചു ഊഹിച്ചെടുക്കൂ. അതുമൂലം ഉണ്ടാകവുന്ന കഷ്ഃനഷ്ഃങ്ങള്‍ക്ക്‌ ഞാന്‍ ഉത്തരവാദി അകുന്നതല്ല.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
കടപ്പാട്‌.

ഞാന്‍ വായിച്ചിട്ടുള്ള എല്ലാ ബ്ലോഗുകളോടും, എന്റെ പ്രിയപ്പെട്ട സുഹ്ര്‌ത്തുക്കളുടെ ഡയലോഗുകളോടും.

നന്ദി.
മലയാളതില്‍ ബ്ലോഗാന്‍ ധൈര്യം പകര്‍ന്ന ധനേഷിന്‌.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

Comments

  1. രാജേന്ദ്രാ , സത്യമായിട്ടും നീ ഇത്രേം ഭയങ്കരനായ കാര്യം ഞാന്‍ അറിഞ്ഞില്ല!

    ReplyDelete
  2. ദീപക്കേ ചെട്ടായീം ബൂലോകത്ത് എത്തി.

    ReplyDelete

Post a Comment

Popular posts from this blog

എനിക്കും ആവണം "പുലി"

ക്ഷേത്രവിചാരം - ശ്രീകാളഹസ്തി

പുതിയ വാര്‍ത്തകള്‍